ന്യൂഡല്‍ഹി: കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ താല്‍കാലിക വൈസ് ചാന്‍സലറായി നിയോഗിച്ച ഡോ.സിസ തോമസിനെ നീക്കാൻ ശുപാര്‍ശ ചെയ്യണമെന്ന് സിന്‍ഡിക്കറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ കെടിയു വിസി വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
മുൻ വിസി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടിയാണ് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഗവര്‍ണര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് ലഭ്യമായ വിവരം.
സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ തുടര്‍ നടപടികളെ സംബന്ധിച്ച് വിശദീകരിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് പുതിയ വിസി നിയമനവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിലപാട്.
ഇത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വിസി നിയമനം റദ്ദാക്കിയ വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ വ്യക്തത തേടി ഗവര്‍ണര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്.
ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് ഗവര്‍ണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറ്റോര്‍ണി ജനറൽ ആര്‍.വെങ്കിട്ട രമണിയുമായി ചര്‍ച്ച നടത്തിയതയാണ് വിവരം. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിയോടെ അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും.
കെടിയു വിസി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജി കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പുതിയ നീക്കം.