അധിക നികുതി അടക്കരുത്; നടപടി വന്നാല്‍ സംരക്ഷിക്കുമെന്ന് കെ. സുധാകരന്‍

അധിക നികുതി അടക്കരുത്; നടപടി വന്നാല്‍ സംരക്ഷിക്കുമെന്ന് കെ. സുധാകരന്‍

ന്യൂഡല്‍ഹി: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി അടക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കില്ലെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു.

അധിക നികുതി അടയ്ക്കരുതെന്ന് കോണ്‍ഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നു. നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു. നികുതി വര്‍ധന പിടിവാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്‍പില്‍ സംസ്ഥാനത്തെ തളച്ചിട്ടു.

ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയത്. ജനകീയ സമരങ്ങള്‍ക്ക് മുന്‍പില്‍ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാന്‍ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കും.

റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്നാവശ്യപ്പെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രി. മാധ്യമ വാര്‍ത്തകള്‍ കണ്ട് സമരത്തിനിറങ്ങുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. നികുതി വര്‍ധനയില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഗോ സംരക്ഷണം വിജയകരമായി നടപ്പാക്കിയ ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എറ്റവും വിലയേറിയ തൊഴുത്ത് ഉണ്ടാക്കിയെന്ന ബഹുമതി മുഖ്യമന്ത്രിക്ക് കൊടുക്കണം. കൗ ഹഗ് ഡേ ആചരിക്കാനുള്ള നിര്‍ദ്ദേശം വൈകാതെ മുഖ്യമന്ത്രിയും നല്‍കുമെന്നും സുധാകരന്‍ പരിഹസിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.