കാനഡയ്ക്ക് മുകളിലും അജ്ഞാത വസ്തു: വെടിവെച്ചിട്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

കാനഡയ്ക്ക് മുകളിലും അജ്ഞാത വസ്തു: വെടിവെച്ചിട്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: അമേരിക്കക്ക് പിന്നാലെ കാനഡയ്ക്ക് മുകളിലും അജ്ഞാത വസ്തു. യുഎസുമായി നടത്തിയ സംയുക്ത നീക്കത്തിനൊടുവിൽ അജ്ഞാത വസ്തുവിനെ വെടിവെച്ച് വീഴ്ത്തിയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.  

ഒരാഴ്ചക്ക് മുമ്പ് ചൈനീസ് ചാര ബലൂൺ അമേരിക്കയുടെ ആകാശ പരിധിയിൽ കണ്ടത് വലിയ വിവാദം ഉയർത്തിയിരുന്നു. തുടർന്ന് അമേരിക്ക ഇത് വെടിവെച്ചിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമാന സംഭവം കാനഡയിലും ആവർത്തിക്കുന്നത്.

അജ്ഞാത വസ്തു വെടിവെച്ചിടാൻ താൻ ഉത്തരവിട്ടുവെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. യുഎസിന്റെ എഫ് 22 എയർക്രാഫ്റ്റിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്. യൂക്കണിലുള്ള കനേഡിയൻ സൈന്യം വെടിവെച്ചിട്ട അജ്ഞാത വസ്തുവിന്റെ ഭാഗങ്ങൾ കണ്ടെത്തുകയും പഠനം നടത്തുമെന്നും ട്രൂഡോ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും ഡിഫൻസ് സെക്രട്ടറി ലോയിഡ് ആസ്റ്റിനുമായി കനേഡിയൻ പ്രധാനമന്ത്രി സംസാരിച്ചു. ഇരു രാജ്യങ്ങളുടേയും പരമാധികാരം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് ട്വീറ്റ് ചെയ്തു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.