കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് എതിരായ പൊലീസ് അതിക്രമം: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നല്‍കി

 കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് എതിരായ പൊലീസ് അതിക്രമം: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നല്‍കി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കളമശേരിയില്‍ കെ.എസ്.യു നേതാവ് മിവ ജോളിയോട് പൊലീസ് മോശമായി പെരുമാറിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നല്‍കി. കെ.എസ്.യു നേതാവിനെ മര്‍ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്.

സംഭവത്തില്‍ കളമശേരി സി.ഐക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി ഡി.സി.പി നിര്‍ദേശിച്ചിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി.

ശനിയാഴ്ചയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനിടെയാണ് വനിതാ പ്രവര്‍ത്തകയായ മിവ ജോളിയെ പുരുഷ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഭവസമയത്ത് കളമശേരി സി.ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും മിവ ജോളി ആരോപിച്ചു.

മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ആ സമയം അവിടെ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. പുരുഷ പൊലീസാണ് മിവ ജോളിയെ പിടിച്ചുമാറ്റാന്‍ എത്തിയത്.

തന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് മിവയുടെ പരാതി. പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുന്ന സമയത്ത് വൈകിയാണെങ്കിലും വനിതാ പൊലീസ് എത്തി. എന്നിട്ടും സി.ഐ അനാവശ്യമയി ഇടപെടുകയും തല പിടിച്ചമര്‍ത്തി മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തുവെന്ന് മിവ ജോളി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.