'പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം'; മോഡി-അദാനി ബന്ധം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

'പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം'; മോഡി-അദാനി ബന്ധം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കല്‍പറ്റ: താന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെളിവ് നല്‍കിയിട്ടുണ്ടന്നും മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുല്‍ വയനാട്ടില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദാനിയും തമ്മിലുള്ള ബന്ധം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ വിദേശ യാത്രയില്‍ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്ന് രാഹുല്‍ ചോദിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനി വാങ്ങിക്കുന്നത് എങ്ങനെയാണ്.

അദാനി-മോഡി ബന്ധത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യമാണ്. ആരേയും തേജോവധം ചെയ്തിട്ടില്ല. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എന്തുകൊണ്ട് തന്റെ പേര് രാഹുല്‍ നെഹ്‌റു എന്നായില്ല, പകരം രാഹുല്‍ ഗാന്ധി എന്നായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചോദിച്ചത്. എന്നാല്‍ ഇന്ത്യയില്‍ അച്ഛന്റെ കുടുംബപ്പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന കാര്യം മോഡിക്ക് അറിയാത്തതല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ട എല്ലാ കര്‍ഷകരും അസംതൃപ്തരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.