തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെ നികുതി കൊള്ളയിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ മന്ത്രി സജി ചെറിയാന് 85,000 രൂപ മാസ വാടകക്ക് ഔദ്യോഗിക വസതി. തൈക്കാട് ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392ാം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സർക്കാർ വാടകയ്ക്ക് എടുത്തത്.
മാസ വാടകയ്ക്ക് പുറമെ വൈദ്യുതി ചാർജും വാട്ടർ ചാർജും സർക്കാർ നൽകും. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. ഒരു വർഷം വാടക മാത്രം 10.20 ലക്ഷം ആകും. ലക്ഷങ്ങൾ ചെലവഴിച്ച് വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും.
ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവില്ലാത്തതു കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദികരണം. ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നൽകിയതും വാടക വീടാണ്. 45,000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്.