'കോഴപ്പണം ആറ് കോടി': ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്നയുടെ മൊഴി

 'കോഴപ്പണം ആറ് കോടി': ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്നയുടെ മൊഴി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴി. ഇ.ഡിയ്ക്ക് സ്വപ്ന സുരേഷ് ജയിലില്‍ വെച്ച് നല്‍കിയ മൊഴിയില്‍ ആറ് കോടി രൂപയാണ് കോഴപ്പണം എന്ന് വെളിപ്പെടുത്തിയിരുന്നു. ഖാലിദിനു നല്‍കിയ 3.80 കോടി രൂപ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് ഇതോടെ വ്യക്തമായിരുന്നു. ഇതാണ് ലൈഫ് മിഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇ.ഡിയെ പ്രേരിപ്പിച്ച ഘടകം.

സരിത്താണ് ശിവശങ്കറിന്റെ അടുക്കലേക്ക് കൊണ്ടുപോയതെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്റെ ചുമതലക്കാരന്‍ എന്ന നിലയിലാണ് ശിവശങ്കറിനെ പരിചയപ്പെടുത്തിയതെന്നും മൊഴിയില്‍ പറയുന്നു. മേല്‍നോട്ടം ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. യു.വി ജോസിനെ ആ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് യു.വി ജോസിനെ രണ്ടുമൂന്നുവട്ടം വീണ്ടും കണ്ടിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ.യുടെ അന്വേഷണവും നടക്കുന്നുണ്ട്. എം. ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിന്റെ സൂചനയൊന്നും സി.ബി.ഐ നല്‍കിയിട്ടില്ലെങ്കിലും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കേരളത്തിലെ ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി യു.എ.ഇ റെഡ്ക്രസന്റ് അതോറിറ്റിയുമായി ലൈഫ്മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് 2019 ജൂലായ് 11-നാണ്. റെഡ്ക്രസന്റിന്റേതായിരുന്നു സഹായ വാഗ്ദാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.