ഐജിഎസ്ടി വിഹിത കുടിശിക; കണക്കുകള്‍ ഇല്ലെന്ന് ധനമന്ത്രി

ഐജിഎസ്ടി വിഹിത കുടിശിക; കണക്കുകള്‍ ഇല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) വിഹിതവുമായി ബന്ധപ്പെട്ട കുടിശിക സംബന്ധിച്ച കണക്കുകളില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 25,000 കോടി കിട്ടാനുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കൃത്യമായി ഐജിഎസ്ടി വിഹിതം തരുന്നെന്നാണ് കേന്ദ്ര നിലപാട്. എങ്കിലും കുറേക്കൂടി പണം കേരളത്തിന് ഈ ഇനത്തില്‍ ലഭിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വിശദമായ പഠനത്തിന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഇത്ര കോടി ലഭിക്കാനുണ്ടെന്ന അവകാശ വാദം നിലവിലില്ല. എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ കച്ചവടവും അക്കൗണ്ടില്‍ വരുന്നതോടെ സ്ഥിതി കുറെക്കൂടി മെച്ചപ്പെടും. വീണ്ടും കച്ചവടം ചെയ്യാതെ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ കാര്യത്തില്‍ ക്ലെയിം ഉണ്ടാകുന്നില്ല. വൈദ്യുതി ബോര്‍ഡ് കൊണ്ടുവന്ന ട്രാന്‍സ് ഫോമറില്‍ വീണ്ടും വില്‍പന നടക്കാത്തതിനാല്‍ ഐജിഎസ്ടി ക്ലെയിം വന്നില്ല. കണക്ക് ശേഖരിച്ച് 20 കോടിയോളം രൂപ ലഭിച്ചു.

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ വീണ്ടും വിമര്‍ശിച്ച ധനമന്ത്രി ജിഎസ്ടി നഷ്ടപരിഹാര കുടിശിക ലഭിക്കാനുണ്ടെന്നതല്ല നഷ്ടപരിഹാരം അഞ്ചുവര്‍ഷം കൂടി നീട്ടണമെന്നാണ് നിലപാടെന്ന് വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.