കൊച്ചി: സ്വപ്‌നയ്ക്ക് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റ് പുറത്ത്. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം ഇഡി കോടതിയിൽ നൽകിയ സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റിലാണ് നിർണായക വെളിപ്പെടുത്തലുള്ളത്.
സ്വപ്നക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി നൽകിയത് സർക്കാർ അറിഞ്ഞുകൊണ്ടല്ലെന്നും അതിന് നിയോഗിച്ച ഏജൻസിയാണ് ഉത്തരവാദിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞത്. ഇത് കളവാണെന്നാണ് ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റ് പുറത്തുവന്നതിലൂടെ ഇപ്പോൾ ബോധ്യമായിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കോഴപ്പണം എത്തിയതിന്റെ തലേദിവസമാണ് ഈ സംഭാഷണമെന്നാണ് ഇഡി വ്യക്തമാക്കിയത്. വളരെയധികം ശ്രദ്ധിക്കണമെന്ന് ശിവശങ്കര്‍ സ്വപ്‌നയോട് പറയുന്നുണ്ട്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ എല്ലാം അവര്‍ തന്റെ തലയില്‍ ഇടുമെന്നും വാട്സാപ്പ് ചാറ്റിൽ പറയുന്നു.
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ 4.5 കോടിയെന്ന് ഇഡി റിപ്പോര്‍ട്ട്. സന്തോഷ് ഈപ്പന് നിര്‍മ്മാണ കരാര്‍ നല്‍കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറാണെന്നും ചോദ്യം ചെയ്യലില്‍ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിച്ചെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.