പെന്‍ഷന്‍ കൊടുക്കാന്‍ മാര്‍ഗമില്ല; 2000 കോടി കടമെടുക്കാന്‍ സംസ്ഥാനം

പെന്‍ഷന്‍ കൊടുക്കാന്‍ മാര്‍ഗമില്ല; 2000 കോടി കടമെടുക്കാന്‍ സംസ്ഥാനം

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിനായി സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കമ്പനി വഴി 2000 കോടി കടമെടുക്കാന്‍ സംസ്ഥാനം. ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാനും ബാക്കി തുക നിത്യ ചിലവുകള്‍ക്ക് മാറ്റാനുമാണ് തീരുമാനം. ഡിസംബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച ഉത്തരവും ഉടനിറങ്ങും.

കടമെടുപ്പ് പരിധിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിത്യ ചെലവിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് സംസ്ഥാന ധനവകുപ്പിന് ഉള്ളത്. ക്ഷേമ പെന്‍ഷന്‍ രണ്ട് മാസത്തെ കുടിശികയായി. ശമ്പള വിതരണവും വായ്പാ തിരിച്ചടവും അടക്കം പ്രതിസന്ധികള്‍ പലത് ഉള്ള സാഹചര്യത്തിലാണ് 2000 കോടി സഹകരണ മേഖലയില്‍ നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്നാണ് പണം കടമെടുക്കുന്നത്. എട്ടര ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് വായ്പ എടുക്കുന്നത്.

ക്ഷേമ പെന്‍ഷന്‍ വിതരണ കമ്പനി വഴി എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തില്‍ ചേര്‍ക്കാനും ഇത് കണക്കാക്കി വായ്പാ പരിധി കുറക്കാനും കേന്ദ്രം തീരുമാനിച്ചതിനാല്‍ സഹകരണ കണ്‍സോഷ്യം വഴിയുള്ള പണമെടുപ്പ് ഒരിടക്ക് ധനവകുപ്പ് നിര്‍ത്തിവച്ചിരുന്നു. പ്രതിസന്ധി കനത്തതോടെയാണ് തീരുമാനം മാറ്റിയത്.

ഡിസംബര്‍ ജനുവരി മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. ഡിസംബവര്‍ മാസത്തെ കുടിശിക അനുവദിച്ച് തിങ്കളാഴ്ച തന്നെ ഉത്തരവിറങ്ങുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ചെലവ് 900 കോടിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.