തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പള വിതരണം ചെയ്യാനുള്ള ഉത്തരവിനെതിരെ മുൻ മന്ത്രി എ.കെ. ബാലന് പിന്നാലെ ശക്തമായ എതിർപ്പുമായി സിഐടിയു. പുതിയ ശമ്പള ഉത്തരവിനെതിരെ സമരം ശക്തമാക്കുമെന്ന് സിഐടിയു അറിയിച്ചു.
മുഖ്യമന്ത്രി ഇടപെട്ടാലെ പ്രശ്‌ന പരിഹാരമുണ്ടാകൂ എന്നാണ് യൂണിയന്‍ ഭാരവാഹികളുടെ നിലപാട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് പതിനായിരം ജീവനക്കാരുടെ കത്തയക്കല്‍ ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഒപ്പം 28-ാം തീയതി പരമാവധി ജീവനക്കാരുമായി ചീഫ് ഓഫീസ് വളഞ്ഞു പ്രതിഷേധിക്കാനും തീരുമാനമുണ്ട്.
സര്‍ക്കാരിന് വിരുദ്ധമായി നിഷേധ നിലപാട് സ്വീകരിക്കുന്ന മാനേജ്‌മെന്റിന് മറ്റെന്തോ അജണ്ടയാണുള്ളതെന്നാണ് എ.കെ. ബാലന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. തെറ്റായ രൂപത്തില്‍ വഴിവിട്ട് ചിന്തിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു.
അതേസമയം ഗഡുക്കളായി ശമ്പളം വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു നിലപാട് ആവർത്തിച്ചു. യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു.