കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യംചെയ്ത രണ്ടുപേരും ശിവശങ്കറിനെതിരായാണ് മൊഴി നല്‍കിയത്. ഈ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടിവാങ്ങാനാണ് ഇ.ഡിയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടെ മൊഴികളും വൈകാതെ രേഖപ്പെടുത്തും.
അഞ്ചുദിവസം നീണ്ട ചോദ്യംചെയ്യലിലുടനീളം ലൈഫ് മിഷന്‍ കോഴയിടപാടില്‍ തനിക്ക് ബന്ധമില്ലെന്ന വാദമാണ് ശിവശങ്കര്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി. ജോസ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാല്‍ എന്നിവരുടെ മൊഴി ശിവശങ്കറിന് എതിരാണെന്നാണ് വിവരം.