മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; നിരവധി പേര്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; നിരവധി പേര്‍ കരുതല്‍ തടങ്കലില്‍

കണ്ണൂര്‍: കനത്ത സുരക്ഷയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ ചുടലയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വി രാഹുല്‍ എന്നിവരാണ് കരിങ്കൊടി കാട്ടിയത്.

ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ചീമേനി ജയിലിലെ കെട്ടിട ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുമ്പോഴായിരുന്നു പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നില്‍ കരിങ്കൊടി കാണിച്ച ആറു പേരും പൊലീസിന്റെ കസ്റ്റഡിയിലാണ്.

മുഖ്യമന്ത്രിയുടെ യാത്ര പരിഗണിച്ച് കണ്ണൂരില്‍ ഇന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഏഴു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. തളിപ്പറമ്പിലും പയ്യന്നൂരിലുമായാണ് ഏഴു പേരെ കരുതല്‍ തടങ്കലിലാക്കിയത്.

മുഖ്യന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസിന്റെ നടപടി. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉമേഷ് കാട്ടുകുളങ്ങരയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. കാസര്‍കോട് മുഖ്യമന്ത്രിക്ക് ഇന്ന് അഞ്ച് പൊതു പരിപാടിയാണുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് കാസര്‍കോടും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കാസര്‍കോട് 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ 14 ഡിവൈഎസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.