ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; പൊലീസ്-ഗുണ്ടാ ബന്ധവും ബഡ്സ് നിയമവും ചര്‍ച്ചയാകും

ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; പൊലീസ്-ഗുണ്ടാ ബന്ധവും ബഡ്സ് നിയമവും ചര്‍ച്ചയാകും

തിരുവനന്തപുരം: ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലീസ് -ഗുണ്ടാ ബന്ധം വിവാദമായിരിക്കെയാണ് യോഗം.

സംസ്ഥാനത്തെ ഗുണ്ടകളുടെ പ്രവര്‍ത്തനവും, സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്താനുള്ള കേന്ദ്ര നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതും യോഗം ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇതിനിടെയാണ് പൊലീസുകാരുടെ ഗുണ്ടാ-മാഫിയ ബന്ധങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന വ്യാപകമായ ഓപ്പറേഷന്‍ ആഗ് നടപ്പാക്കിയെങ്കിലും പല ഗുണ്ടാനേതാക്കളും പിടിയിലായിട്ടില്ല.

പൊലീസിലെ ക്രമിനലുകള്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി തുടങ്ങിയെങ്കിലും പൊലീസ് സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തുടക്കത്തില്‍ കൈകൊണ്ട ആവേശം ഇപ്പോള്‍ പൊലീസ് ആസ്ഥാനത്തിനുമില്ല.

നിലവിലെടുത്ത വകുപ്പുതല നടപടികളെ ചോദ്യം ചെയ്ത് ചില ഉദ്യോഗസ്ഥര്‍ കോടതി സമീപിച്ചിട്ടുണ്ട്. ഇതില്‍ എന്തുണ്ടാകുമെന്നറിഞ്ഞാകും മുന്നോട്ടുള്ള നടപടികളെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നുമാസത്തിലൊരിക്കല്‍ ഡിജിപി വിളിക്കുന്ന യോഗമാണെങ്കിലും ഇപ്രാവശ്യത്തെ അജണ്ടകള്‍ കൊണ്ടാണ് ഇന്നത്തെ യോഗം ശ്രദ്ധിക്കപ്പെടുന്നത്. പൊലീസ്- ഗുണ്ടാ ബന്ധം, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ശാക്തീകരണം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താനുളള കേന്ദ്ര നിയമമായ ബഡ്‌സ് നിയമം കാര്യക്ഷമമായി നടപ്പക്കല്‍ എന്നിവയാണ് ഡിജിപി യോഗത്തിലെ പ്രധാന അജണ്ടകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.