ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍: വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍: വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരേയുള്ള അഴിമതി ആരോപണ വിവരങ്ങള്‍ക്ക് ഇപ്പോള്‍ രഹസ്യസ്വഭാവമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇനി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ ഇതും ലഭിക്കും.

ഇത്തരം വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ നല്‍കേണ്ടതില്ലെന്ന 2016-ലെ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ അന്വേഷണത്തിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ നല്‍കേണ്ടതില്ലെന്നായിരുന്നു 2016-ലെ ഉത്തരവ്. ഇതിനെതിരേ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സും ആം ആദ്മി പാര്‍ട്ടിയും നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജികളിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തുന്നത് വിജിലന്‍സിന്റെ ടോപ്പ് സീക്രട്ട് ബ്രാഞ്ചാണ്. ഇതിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതാണ് മാറ്റിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.