'മാര്‍ച്ച് 18 വരെ സമയമുണ്ട്, കാത്തിരിക്കൂ...'; ഇ.പി ജാഥയില്‍ പങ്കെടുക്കുമെന്ന് എം.വി ഗോവിന്ദന്‍

'മാര്‍ച്ച് 18 വരെ സമയമുണ്ട്, കാത്തിരിക്കൂ...'; ഇ.പി ജാഥയില്‍ പങ്കെടുക്കുമെന്ന് എം.വി ഗോവിന്ദന്‍

കോഴിക്കോട്: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാര്‍ച്ച് 18 വരെ സമയമുണ്ടെന്നും അതിനുള്ളില്‍ ഇ.പി ജാഥയില്‍ പങ്കെടുക്കാന്‍ എത്തുമെന്നുമാണ് എം.വി ഗോവിന്ദന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞത്.

ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 18 വരെ സമയമുണ്ട്. ഇ.പി. ജയരാജന്‍ ജാഥാ അംഗമല്ല. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഇ.പി ജയരാജന്റെ അസാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാത്തിരിക്കൂ എന്ന് തമാശരൂപേണ ചിരിച്ചു തള്ളുകയും ചെയ്തു. ഇ.പി ജയരാജനെതിരെ മാധ്യമങ്ങളാണ് ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ജാഥയോട് മുഖം തിരിച്ച് നില്‍ക്കുന്ന ഇ.പി ജയരാജന്‍ കൊച്ചിയില്‍ ദല്ലാള്‍ നന്ദകുമാറിന്റെ വസതിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. നന്ദകുമാറിന്റെ അമ്മയെ ആദരിക്കല്‍ ചടങ്ങിലായിരുന്നു ഇ.പി പങ്കെടുത്തത്. നന്ദകുമാറിന്റെ വസതിയില്‍ നടന്ന ഈ ചടങ്ങില്‍ ഇ.പി പങ്കെടുത്തത് വിവാദമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.