48 മണിക്കൂറിനകം വിശദീകരണം നല്‍കണം: എയര്‍ഇന്ത്യ എക്സ്പ്രസിന്റെ അടിയന്തര ലാന്‍ഡിങില്‍ ഡിജിസിഎ ഇടപെടല്‍

48 മണിക്കൂറിനകം വിശദീകരണം നല്‍കണം: എയര്‍ഇന്ത്യ എക്സ്പ്രസിന്റെ അടിയന്തര ലാന്‍ഡിങില്‍ ഡിജിസിഎ ഇടപെടല്‍

മലപ്പുറം: എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ വിശദീകരണം തേടി ഡി.ജി.സി.എ. 48 മണിക്കൂറിനുള്ളില്‍ സംഭവത്തില്‍ പൈലറ്റ് വിശദീകരണം നല്‍കണമെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. കരിപ്പൂരില്‍ നിന്നും ദമ്മാമിലേക്ക് തിരിച്ച എയര്‍ ഇന്ത്യാ എക്സ്പ്രസ് IX-385 വിമാനം വെള്ളിയാഴ്ച അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കിയിരുന്നു.

വിശദീകരണം ലഭിച്ചതിന് ശേഷം പൈലറ്റിനെതിരായ തുടര്‍ നടപടികളുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. പൈലറ്റിന്റെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് എയര്‍ ഇന്ത്യയുടെ പ്രാഥമിക വിലയിരുത്തല്‍. പൈലറ്റിനെ താല്‍ക്കാലം ഡ്യൂട്ടിയില്‍ നിന്നു മാറ്റി നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെങ്കിലും സംഭവം ഗുരുതര വീഴ്ചയായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിലയിരുത്തുന്നത്. കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും മാറ്റി പുതിയ ജീവനക്കാരുമായാണ് വിമാനം ദമാമിലേക്ക് യാത്ര തിരിച്ചത്.

ദമ്മാമിലേക്ക് വെള്ളിയാഴ്ച രാവിലെ 9.44 നാണ് വിമാനം പുറപ്പെട്ടത്. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയെന്നുള്ള വാര്‍ത്തയാണ് ആദ്യം പുറത്തു വന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തിലാണ് പെട്ടെന്നുള്ള ലാന്‍ഡിങ് നിശ്ചയിച്ചത്. 11.03 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ആദ്യം ലാന്‍ഡിങ് നിശ്ചയിച്ചിരുന്നെങ്കിലും അതു നടന്നില്ല. പിന്നീട് 12.15 ന് വിമാനം നിലത്തിറക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.