മുംബൈ: ഒ.എൻ.ജി.സിയുടെ റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി. പത്തനംതിട്ട അടൂർ പഴകുളം ഓലിക്കൽ ഗ്രേസ് വില്ലയിൽ ഗീവർഗീസിന്റെ മകൻ എനോസിനെയാണ് (25) കാണാതായത്. വെള്ളിയാഴ്ച രാത്രി മുതലാണ് കാണാതായത്.
ഒഎൻജിസിക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള സിസ്റ്റം പ്രൊട്ടക്ഷൻ എന്ന കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു എനോസ്. കമ്പനി നിർദേശപ്രകാരം ഏതാനും ആഴ്ച മുൻപാണ് ഒഎൻജിസിയുടെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിൽ ജോലിക്ക് പോയത്.
ഒരു വർഷമായി എനോയ് ഈ കമ്പനിയിൽ ജോലി നോക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച് പിതാവ് ഗീവർഗീസ് പൊലീസിലും മുഖ്യമന്ത്രി പിണറായി വിജയൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി എന്നിവർക്കും പരാതി നൽകി.