കോടികളുടെ ഓഹരി, മകന്റെ പേരില്‍ ഭൂമി; പി.കെ ശശിയ്‌ക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറികളുടെ രേഖകള്‍ പുറത്ത്

കോടികളുടെ ഓഹരി, മകന്റെ പേരില്‍ ഭൂമി; പി.കെ ശശിയ്‌ക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറികളുടെ രേഖകള്‍ പുറത്ത്

തിരുവനന്തപുരം: കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ ശശിയുടെ സാമ്പത്തിക തിരിമറിയുടെ തെളിവുകള്‍ പുറത്ത്. പാര്‍ട്ടി ഫണ്ട് തിരിമറികളുടെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയാണ് തെളിവുകള്‍ സമര്‍പ്പിച്ചത്.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് അഞ്ച് കോടി 60 ലക്ഷം രൂപ യൂണിവേഴ്സല്‍ കോളജിന് ഓഹരി വാങ്ങിയതിന്റെ രേഖകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കം ലഭ്യമാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളില്‍ പാര്‍ട്ടി അറിയാതെ 35 നിയമനങ്ങള്‍ നടത്തി.

യൂണിവേഴ്സല്‍ കോളജില്‍ ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസില്‍ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിന്റെ രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്.

സ്വന്തം ഡ്രൈവര്‍ പി.കെ ജയന്റെ പേരില്‍ അലനല്ലൂര്‍ വില്ലേജ് പരിസരത്ത് വാങ്ങിയ ഒരു കോടിയ്ക്ക് മുകളില്‍ വിലയുള്ള സ്ഥലത്തിന്റെ ആധാരം, പോക്ക് വരവ് സര്‍ട്ടിഫിക്കറ്റുകള്‍, യൂണിവേഴ്സല്‍ കോളജിന് സമീപം മകന്റെ പേരില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ എന്നിവയും പാര്‍ട്ടി നേതൃത്വത്തിന് കൈമാറി.

മണ്ണാര്‍ക്കാട് നഗരസഭയില്‍ പാവാടിക്കുളത്തിന് സമീപത്തുള്ള പാര്‍ട്ടിയുടെ സ്ഥല കച്ചവടത്തിന്റെ രേഖകള്‍, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസായ നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണത്തില്‍ പി.കെ ശശിയുടെ റൂറല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ പത്ത് ലക്ഷത്തിന്റെയും ജില്ലാ സമ്മേളനം നടത്തിയ വകയില്‍ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയുടെ തെളിവുകള്‍ എന്നിവയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയ്ക്ക് കൈമാറി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.