തിരുവനന്തപുരം: വൈദ്യുതി, വാട്ടര്‍ ബില്ലിനൊപ്പം കെട്ടിട നികുതിയും ചേർത്ത് നൽകുന്ന പുതിയ നിര്‍ദേശവുമായി തദ്ദേശ വകുപ്പ്. ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കി കെട്ടിട നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനാണ് പുതിയ നിർദ്ദേശം. ഇതുവഴി നികുതി പിരിവ് നൂറു ശതമാനത്തോളം എത്തിക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം തേടി ചർച്ചകൾ തുടങ്ങി. നിയമ, പ്രായോഗിക വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യത്തെ കഴിഞ്ഞയാഴ്ച ചേർന്ന വകുപ്പിന്റെ കോ- ഓർഡിനേഷൻ കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.
കെട്ടിട നികുതി പിരിക്കുന്നത് വർഷത്തിൽ രണ്ട് തവണയാണ്. വൈദ്യുതി, വാട്ടർ ബില്ലുകൾ രണ്ട് മാസത്തിലൊരിക്കലും. ആറ് മാസത്തെ കെട്ടിട നികുതി ബില്ല് അപ്പോഴത്തെ വൈദ്യുതി ബില്ലിനോ, വാട്ടർ ബില്ലിനോ ഒപ്പം ചേർത്ത് നല്കും. രണ്ടും ഒരുമിച്ച് ഓൺലൈനായോ,നേരിട്ടോ അടയ്ക്കാം. ഇതിനായി തദ്ദേശവകുപ്പിന്റെയും ധാരണയാകുന്ന വകുപ്പിന്റെയും സോഫ്റ്റ്‌വെയറുകളെ ബന്ധിപ്പിക്കും.
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രം ശേഷിക്കേ 30.84 ശതമാനം കെട്ടിട നികുതി മാത്രമാണ് ഇതുവരെ പിരിച്ചത്. ആകെ 2877.25 കോടിയാണ് പിരിക്കേണ്ടത്. 887.36 കോടിയെ ഇതുവരെ പിരിക്കാൻ കഴിഞ്ഞുള്ളു.