ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; നടപടി ഡിജിപിയുടെ ഉത്തരവിനെ തുടർന്ന്

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; നടപടി ഡിജിപിയുടെ ഉത്തരവിനെ തുടർന്ന്

കണ്ണൂര്‍: സി.പി.എമ്മിന് വേണ്ടി കൊലപാതകം ഉൾപ്പടെ ഒട്ടേറെ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്ത ക്വട്ടേഷൻ തലവന്‍ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ആകാശ് ഉൾപ്പെട്ട നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു നടപടി.

പി.ജയരാജനെ വാഴ്ത്തുന്ന പിജെ ആർമിയെന്ന സമൂഹ മാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. എന്നാൽ കഴിഞ്ഞ ദിവസം പി.ജയരാജൻ തന്നെ ആകാശിനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. തില്ലങ്കേരിയിലെ പാര്‍ട്ടിയെന്നാല്‍ ആകാശും കൂട്ടരുമല്ലെന്നായിരുന്നു പി.ജയരാജന്‍ പ്രതികരിച്ചത്.

ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചിരുന്നു. തുടർന്നും ആകാശ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത് പോലീസിനും സർക്കാരിനും തലവേദനയായി. തുടർന്നാണ് ഡിജിപി ഇടപെട്ട് ആകാശിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. 

പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആകാശിനെതിരെ നിലവിലുണ്ട്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി ആകാശിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.