പാനൽ അവഗണിക്കുന്നു: ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ; സിസാ തോമസിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

പാനൽ അവഗണിക്കുന്നു: ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ; സിസാ തോമസിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ സമർപ്പിച്ച പാനൽ ഗവർണർ അവഗണിക്കുന്നു എന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൈമാറിയ പാനലിൻമേലുള്ള തുടർ നടപടി ഗവർണർ വൈകിപ്പിക്കുന്നു എന്ന് കാട്ടിയാണ് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നത്. 

അതേസമയം സിസാ തോമസിനെ വി.സി സ്ഥാനത്ത് നിന്നും നീക്കാനുള്ള ശ്രമവും സർക്കാറിന്റെ ഭാഗത്തുണ്ട്. സർക്കാർ അനുമതി ഇല്ലാതെ വിസിയായി ചുമതലയേറ്റതിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആലോചന തുടങ്ങി. അതിനന്റെ ആദ്യ സൂചനയെന്നോണമാണ് സിസാ തോമസിന്റെ ജോയിന്റ് ഡയറക്ടർ പദവി തെറിച്ചത്.

അടുത്ത മാസം 31 നാണ് സിസ തോമസ് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത്. അതിന് മുൻപായി സസ്പെൻഷൻ അടക്കമുള്ള മറ്റ് നടപടികൾക്കും സാധ്യതയുണ്ട്. 

സിസാ തോമസിനെതിരെ ഉണ്ടായ നടപടി ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചാൻസലർക്കൊപ്പം നിന്നതിന്റെ പ്രതികാര നടപടിയായാണ് രാജ്ഭവൻ ഈ നീക്കത്തെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ വി.സി സ്ഥാനം നഷ്ടപ്പെടാതെ സിസാ തോമസിനെ സംരക്ഷിച്ചു നിർത്താനാകും ഗവർണർ ശ്രമിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.