ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; സംസ്ഥാനത്ത് ഈ വര്‍ഷം കേന്ദ്ര സിലബസ് സ്‌കൂളുകളിലും നടപ്പാക്കില്ല

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; സംസ്ഥാനത്ത് ഈ വര്‍ഷം കേന്ദ്ര സിലബസ് സ്‌കൂളുകളിലും നടപ്പാക്കില്ല

കൊച്ചി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം 2023-24 അധ്യയന വര്‍ഷം കേരളത്തില്‍ സംസ്ഥാന സിലബസ് സ്‌കൂളുകളിലെന്ന പോലെ, കേന്ദ്ര സിലബസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകളിലും നടപ്പാക്കില്ല.

ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അംഗീകരിക്കണമെന്ന് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി നാഷണല്‍ കൗണ്‍സില്‍ ഒഫ് സി.ബി.എസ്.ഇ സ്‌കൂള്‍സ് സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്‍ പറഞ്ഞു.

2023-24 വിദ്യാഭ്യാസ വര്‍ഷം ആറ് വയസ് നിബന്ധന നടപ്പാക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങളും പറഞ്ഞു. ഇതു നടപ്പാക്കാന്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. പാഠപുസ്തകങ്ങളിലുള്‍പ്പെടെ മാറ്റം വരുത്തേണ്ടി വരും. ഒന്നാം ക്‌ളാസ് പ്രവേശനം ആരംഭിച്ച സ്ഥിതിക്ക് ഈ വര്‍ഷം ആറ് വയസ് പരിധി നടപ്പാക്കുക അപ്രായോഗികമാണ്.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആറു വയസ് തികഞ്ഞവര്‍ക്കാണ് നിലവില്‍ പ്രവേശനം നല്‍കുന്നത്. ആറാം ക്‌ളാസ് മുതല്‍ പ്രവേശനം നല്‍കുന്നതിനാല്‍ നവോദയ വിദ്യാലയങ്ങള്‍ക്ക് പ്രശ്‌നമില്ല. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകളിലാണ് ആശയക്കുഴപ്പം ഉണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.