മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താന്‍; തന്നെ അറിയില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന

മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താന്‍; തന്നെ അറിയില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന

ബംഗളുരു: തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും നിയമസഭയില്‍ പച്ചക്കള്ളം വിളിച്ച് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാണമില്ലേയെന്ന് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകള്‍ സംബന്ധിച്ചും മണിക്കൂറുകളോളം ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി മറന്നു പോയോ എന്നും സ്വപ്ന ചോദിച്ചു.

ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായി മാത്രം താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും തന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നു എന്ന് ചോദിച്ച സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ട തിയതികള്‍ പുറത്ത് വിടുമെന്നും വ്യക്തമാക്കി.

നോര്‍ക്കയില്‍ തന്നെ നിയമിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. സ്‌പേസ് പാര്‍ക്കിലെ ജോലിക്ക് മുമ്പ് തന്നെ നോര്‍ക്കയില്‍ നിയമിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്കും അറിയാം. ഇതിനിടയിലാണ് എം.എ യൂസഫലിയുടെ എതിര്‍പ്പ് വരുന്നത്.

ഇതേത്തുടര്‍ന്നാണ് സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിക്കാന്‍ തീരുമാനമായത്. കച്ചവടങ്ങളുടെ കണ്ണിയായ താന്‍ രാജി വച്ചതറിഞ്ഞാണ് സി.എം രവീന്ദ്രന്‍ ഞെട്ടിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താന്‍.

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകള്‍ നിലയ്ക്കുമോ എന്ന് സി.എം രവീന്ദ്രന്‍ ഭയന്നുവെന്നും യൂസഫലി എന്തുകൊണ്ട് തന്നെ എതിര്‍ത്തുവെന്നതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്താമെന്നും സ്വപ്‌ന പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.