ലൈഫ് മിഷന്‍ ചര്‍ച്ച; മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴല്‍ നാടന്റെ പരാമര്‍ശം സഭാ രേഖയില്‍ നിന്ന് നീക്കി

ലൈഫ് മിഷന്‍ ചര്‍ച്ച; മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴല്‍ നാടന്റെ പരാമര്‍ശം സഭാ രേഖയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: നിയമസഭയില്‍ കഴിഞ്ഞ ദിവസം നടന്ന ലൈഫ് മിഷന്‍ ചര്‍ച്ചയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ സഭാ രേഖയില്‍ നിന്നും ഒഴിവാക്കി.

ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശമുണ്ട് എന്ന ഭാഗമാണ് സഭാ രേഖകളില്‍ ഒഴിവാക്കിയത്. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു എന്ന് പരാമര്‍ശവും സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

റിമാന്‍ഡ് റിപ്പോര്‍ട്ട് വായിക്കുന്നതും രേഖയില്‍ നിന്ന് ഒഴിവാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടി.
കഴിഞ്ഞ ദിവസം, ലൈഫ് മിഷന്‍ കോഴയിടപാടിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിലാണ് നാടകീയ സംഭവങ്ങള്‍ സഭയിലുണ്ടായത്.

അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, പിണറായിയും ശിവശങ്കറും കോണ്‍സല്‍ ജനറലും സ്വപ്നയും ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയില്‍ ആരോപിച്ചു.

പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താന്‍ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വന്‍ ബഹളവും വാക് വാദവുമുണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.