ക്ലാസില്‍ കയറാതിരുന്നത് അധ്യാപികയോട് പറഞ്ഞെന്ന് സംശയം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സഹപാഠികള്‍

ക്ലാസില്‍ കയറാതിരുന്നത് അധ്യാപികയോട് പറഞ്ഞെന്ന് സംശയം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സഹപാഠികള്‍

കണ്ണൂര്‍: വീട്ടില്‍ നിന്നും വിളിച്ചിറക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. തലശേരിയിലാണ് സംഭവം. ഷാമില്‍ ലത്തീഫാണ് സഹപാഠികളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

ഷാമിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ചിറക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിലെത്തിച്ചാണ് സഹപാഠികള്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ 11 പേര്‍ക്കെതിരെ തലശേരി പൊലീസ് കേസെടുത്തു.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹപാഠികളായ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി നടക്കുന്നത് താന്‍ അധ്യാപികയോട് പറഞ്ഞു എന്ന സംശയത്താലാണ് ഇവര്‍ തന്നെ മര്‍ദ്ദിച്ചത് എന്നാണ് ഷാമില്‍ പറയുന്നത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷാമിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഷാമിലിനെ പ്രവേശിപ്പിച്ചത്. പിന്നാലെ ഷാമിലിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ഒന്‍പത് പേര്‍ 18 വയസ് തികയാത്തവരാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.