തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍ എത്തുന്നു. തൃശൂരില്‍ ശനിയാഴ്ച്ച നടക്കുന്ന സമ്മേളനത്തില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും.
ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇ.പി എത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
റിസോര്‍ട്ട് വിവാദം പാര്‍ട്ടി വേദിയില്‍ പരാതിയായതിലും പൊതു സമൂഹമറിയും വിധം വാര്‍ത്തയായതിലും ഇ.പി ജയരാജന്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവരം ചോര്‍ത്തുന്നതിന് പിന്നില്‍ പോലും ഗൂഢാലോചനയുണ്ടെന്നാണ് ഇ.പിയുടെ വാദം.
പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിലെ പ്രതിഷേധമാണ് എം.വി ഗോവിന്ദനോടും ജനകീയ പ്രതിരോധ ജാഥയോടുമുള്ള നിസഹകരണത്തിന് പിന്നിലെന്നായിരുന്നും സൂചനങ്ങള്‍.
സിപിഎമ്മിന്റെ പ്രതിരോധ ജാഥയില്‍ പങ്കെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇ.പി ജയരാജന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. കേരളം മുഴുവന്‍ ഒരു പോലെയാണെന്നും ഏത് ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ജനകീയ പ്രതിരോധ യാത്ര ശനിയാഴ്ച്ച തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും. രാവിലെ ഒന്‍പതിന് ചെറുതുരുത്തിയില്‍ എത്തുന്ന യാത്രക്ക് പന്ത്രണ്ട് ഇടത്ത് സ്വീകരണം നല്‍കും. വൈകിട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനത്ത് പൊതുസമ്മേളനവും ഉണ്ടാകും. അഞ്ചാം ദിവസം പൂവത്തൂരില്‍ നിന്ന് തുടങ്ങുന്ന യാത്ര ഉച്ചകഴിഞ്ഞ് മൂന്നോടെ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.