നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. അറസ്റ്റിലായി ആറ് വര്‍ഷമായെന്നും കേസിന്റെ വിചാരണ നീളുന്നതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം.

എന്നാല്‍ കേസിന്റെ നിര്‍ണായകമായ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

നടന്‍ ദീലിപടക്കം പ്രതിയായ കേസില്‍ യുവനടിയ്‌ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് കേസ് രേഖകള്‍ പരിശോധിച്ചശേഷം കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി പറഞ്ഞിരുന്നു. മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴി പകര്‍പ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.

വിചാരണ നടക്കുന്ന ദിവസങ്ങളില്‍ പള്‍സര്‍ സുനിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ നടപടികള്‍ക്കായി തന്നെ വീഡിയോ കോണ്‍ഫറന്‍സിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് സുനി കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.