ബ്രഹ്മപുരത്ത് അടിയന്തര ഇടപെടല്‍ നടത്തണം; ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത്

ബ്രഹ്മപുരത്ത് അടിയന്തര ഇടപെടല്‍ നടത്തണം; ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്.

വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ചത്. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളില്‍ നിന്ന് പുക ഇപ്പോഴും ഉയരുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഇന്നത്തോടെ തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിയുമെന്നും തദ്ദേശമന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശ്‌നം ഗൗരവമുള്ളതാണെന്നും ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. പരിഭ്രാന്തിയുടെ അന്തരീക്ഷം ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു. അന്തരീക്ഷ വായുവിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മാലിന്യം കിടക്കുന്ന സ്ഥലത്തേക്ക് അഗ്‌നിരക്ഷാ സേന വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല എന്ന പ്രശ്‌നവും ഉണ്ടായിരുന്നു.

മാലിന്യം പല അടുക്കായതിനാല്‍ തീ അണയ്ക്കാന്‍ സമയമെടുത്തു. മാലിന്യസംസ്‌കരണത്തിന് ദീര്‍ഘകാല ഇടപെടല്‍ ഉണ്ടാകും. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടക്കുന്നു. അന്വേഷണം പൂര്‍ത്തിയായാലേ കാരണം അറിയാന്‍ കഴിയൂ. ഉയര്‍ന്ന അന്തരീക്ഷ താപനില തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. പുതിയ പ്ലാന്റ് സജ്ജമാകുന്നതോടെ മാലിന്യപ്രശ്‌നത്തിനു പരിഹാരമാകും. 2026ല്‍ സമ്പൂര്‍ണമായി മാലിന്യനിര്‍മാര്‍ജനം നടത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.