കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രെെവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇഡി ഓഫീസിൽ നിന്ന് മടങ്ങി. ഇഡിയുടെ കൊച്ചി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷവും മാധ്യമങ്ങളെ കൈവീശിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതായി പറയുന്ന വാട്സാപ്പ് ചാറ്റിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്.
ആദ്യ നോട്ടീസിൽ ഫെബ്രുവരി 27 ന് ഹാജരാകാനായിരുന്നു നിർദേശം. നിയമസഭാ സമ്മേളനം നടക്കുന്ന ദിവസമായിരുന്നതിനാൽ അക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരാകാൻ കൂട്ടാക്കിയില്ല. നേരത്തേ സ്വർണക്കടത്ത് കേസിൽ മൂന്ന് തവണ നോട്ടീസ് അയച്ചപ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.