കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് എട്ടാം ദിവസവും വിഷപ്പുകയിൽ മുങ്ങി കൊച്ചി. പ്ലാന്റിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗർ മേഖലകളിൽ പുക അതിരൂക്ഷമാണ്. അർധരാത്രി തുടങ്ങിയ പുകമൂടൽ രാവിലെ വരെ തുടർന്നു.
അതേസമയം തീപിടിത്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോള്‍ കൊച്ചിക്കാര്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ പിടിയിലെന്ന് റിപ്പോർട്ട്. ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ വൻ വർധന ഉണ്ടായി. പുക ഇങ്ങനെ തുടര്‍ന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നല്‍കുന്നത്.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മാരക വിഷമായ ഡയോക്സിന്‍ അടക്കമുള്ള രാസസംയുക്തങ്ങള്‍ അടങ്ങിയ പുകയാണ് ഏട്ട് ദിവസത്തിലധികമായി കൊച്ചിക്കാർ ശ്വസിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളും കണ്ടു തുടങ്ങി.
ശ്വാസകോശ രോഗങ്ങള്‍, ജലദോഷം, തൊലി പുറമെയുള്ള എരിച്ചില്‍ തുടങ്ങിയ രോഗാവസ്ഥയുമായി ചികിത്സതേടുന്നവരുടെ എണ്ണത്തിലാണ് വര്‍ധന കണ്ട് തുടങ്ങിയത്. ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഈ വിഷപ്പുക കാരണമാകും.
അന്തരീക്ഷ മലിനീകരണത്തിലെ ഏറ്റവും അപകടകാരിയായ രാസ സംയുക്തമാണ് ഡയോക്‌സിനുകൾ. വന്ധ്യതാ പ്രശ്നങ്ങൾ, ക്രമംതെറ്റിയ ആർത്തവം എന്നിവയുണ്ടാക്കുന്നതിനു പുറമേ ഇത് പ്രത്യുത്പാദന ശേഷി, കുട്ടികളുടെ സ്വാഭാവിക വളർച്ച, രോഗപ്രതിരോധ ശേഷി എന്നിവയെയും ബാധിക്കാനിടയുണ്ട്. പതിവായി ഡയോക്‌സിനുകൾ കലരുന്ന അന്തരീക്ഷത്തിൽ കഴിയുന്നവർക്ക് അർബുദരോഗ സാധ്യതയും കൂടുതലാണ്.