കൊച്ചി: ബ്രഹ്മപുരത്തെ തീ 80 ശതമാനം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പി. രാജീവ്. തദ്ദേശമന്ത്രി എം.ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തീ പൂര്‍ണമായി അണയ്ക്കുന്ന കൃത്യം തീയതി പറയാനാകില്ലെന്നും പി. രാജീവ് വ്യക്തമാക്കി.
തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം ആണ്. ഇപ്പോള്‍ തീ അണയ്ക്കുന്നതിനാണ് മുന്‍ഗണന. നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിച്ചു. 40 ലോഡ് മാലിന്യം നീക്കി. ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആറടി താഴ്ചയില്‍ തീ ഉണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചതെന്നും മന്ത്രി വിശദീകരിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനല്‍ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയര്‍ എഞ്ചിനുകള്‍ ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററില്‍ നിന്ന് ആകാശ മാര്‍ഗവും വെള്ളം ഒഴിക്കുന്നുണ്ട്. അഗ്‌നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകല്‍ ഇല്ലാതെ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്‌നി രക്ഷാപ്രവര്‍ത്തകര്‍ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്.
അതേസമയം, കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്തെ വിവാദ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഇതേ രീതിയില്‍ കരാര്‍ നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വഴിയോര വിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമികള്‍ സ്വകാര്യ കമ്പനികളുടെ കൈയിലേക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ ഭൂമി പദ്ധതികളുടെ നടത്തിപ്പിനായി സ്വകാര്യകമ്പനികള്‍ക്ക് പണയപ്പെടുത്തുന്ന രീതിയില്‍ കരാര്‍ ഉണ്ടാക്കിയതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായും അദ്ദേഹം ആരോപിച്ചു.