കൊച്ചി: 12 ദിവസത്തെ അക്ഷീണ പരിശ്രമത്തിനൊടുവിൽ ബ്രഹ്മപുരത്തെ തീ പൂർണമായി കെടുത്തി. ഫയർ ടെൻഡറുകളുടെയും മണ്ണുമാന്തികളുടെയും സഹായത്തോടെ നടത്തിവന്നിരുന്ന തീ അണയ്ക്കൽ യജ്ഞം ഇന്ന് വൈകിട്ടോടെയാണ് പൂർണ വിജയത്തിലെത്തിയത്. പുക 90 ശതമാനത്തോളം ഇല്ലാതാക്കാൻ കഴിഞ്ഞെന്നും അഗ്നിരക്ഷാ സേന അറിയിച്ചു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തെ 12 സെക്ടറുകളായി തിരിച്ചായിരുന്നു സേനയുടെ പ്രവർത്തനം. ഇതിൽ ചതുപ്പു നിലങ്ങൾ ഉൾപ്പെട്ട സെക്ടർ സീറോയിൽ മാത്രമായിരുന്നു ഇന്നു തീ കെടുത്താൻ ഉണ്ടായിരുന്നത്. വൈകിട്ടോടെ ഇതു പൂർണമായും കെടുത്തി.
ആഹ്ലാദാരവങ്ങളോടെയാണു സേനാംഗങ്ങൾ ജോലി പൂർത്തിയാക്കിയ നിമിഷം ആഘോഷിച്ചത്.
അതേസമയം ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ അഗ്നിബാധ തങ്ങൾക്ക് നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബയോമൈനിങ് കരാർ കമ്പനിയായ സോൻട ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു.
തങ്ങളാണ് മാലിന്യം കത്തിച്ചതെന്ന നിലയിൽ പ്രചരിക്കുന്ന അഭ്യുഗങ്ങൾ തെറ്റാണ്. അങ്ങനെ കത്തിച്ചാൽ കരാറെടുത്ത കമ്പനിക്കാണ് നഷ്ടം. കരാർ എടുത്തതിൽ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ലെന്നും രാജ്കുമാർ പറഞ്ഞു.