കണ്ണൂര്‍: കണ്ണൂര്‍ തളിപമ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് കൂവേരി സ്വദേശി അഷ്‌കറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
വൈകീട്ട് അഞ്ചരയോടെ തളിപ്പറമ്പ് മുന്‍സിഫ് കോടതിക്ക് അടുത്ത് വെച്ചാണ് സംഭവം. യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാന്‍റിലേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് ആക്രമണമുണ്ടായത്.
ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ വെച്ച് അഷ്കകര്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്തൊഴിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ടു പേര്‍ക്കും ആസിഡ് വീണ് പൊള്ളലേറ്റു.
യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ അഷ്‌കറിനെ പിടികൂടി പോലീസിലേല്‍പ്പിച്ചു. യുവതിയെയും പരിക്കറ്റ മറ്റു രണ്ടു പേരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പ്രതി അഷ്കർ തളിപ്പറമ്പ് സര്‍ സയിദ് കോളേജിലെ ലാബ് ജീവനക്കാരനാണ്. ഇയാൾ കോളേജിലെ ലാബില്‍ നിന്നും കൈക്കലാക്കിയ ആസിഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.