വിഷവായു നാല് ജില്ലകളില്‍ വ്യാപിച്ചു; 'ആസിഡ് മഴ'യ്ക്ക് സാധ്യതയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍

വിഷവായു നാല് ജില്ലകളില്‍ വ്യാപിച്ചു; 'ആസിഡ് മഴ'യ്ക്ക് സാധ്യതയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍

കൊച്ചി: കൊച്ചിയിലെ വായുവില്‍ രാസ മലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസ പദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടന അനുവദിച്ച അളവനുസരിച്ച് കൊച്ചിയിലെ രാസബാഷ്പ സൂക്ഷ്മ കണികകളുടെ അളവ് 50 പോയിന്റ് ആണന്നിരിക്കെ 300 പോയിന്റ് കടന്നു നില്‍ക്കുമ്പോഴാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. ഇതോടെ വായുവിലെ രാസ മലിനീകരണം വല്ലാതെ ഉയരുകയും ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലേക്കും വ്യാപിച്ചിക്കുകയും ചെയ്തു.

2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു തുടങ്ങിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വായു ഗുണനിലവാര സൂചിക വ്യക്തമാക്കുന്നു. ഡിസംബറോടെ വളരെ മോശമായി. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം രാസബാഷ്പ കണികകള്‍ക്കു പുറമേ കാര്‍ബണ്‍, ക്ലോറൈഡ്, സള്‍ഫേറ്റ്, നൈട്രേറ്റ്, എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരി മാലിന്യത്തിന്റെ അളവും വര്‍ധിച്ചു.

അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവയുടെ അളവും വര്‍ധിക്കുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ആദ്യ വേനല്‍ മഴയില്‍ സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇത് ജീവജാലങ്ങളെയും കൃഷി, ശുദ്ധജല സ്രോതസ്, ജലാശയങ്ങളിലെ മത്സ്യസമ്പത്ത് എന്നിവയെയും പ്രതികൂലമായി ബാധിച്ചേക്കാം. മാത്രമല്ല, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പല തരത്തിലുള്ള ത്വക് രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.