കമ്പനിയെ തള്ളിപ്പറഞ്ഞ് മേയർ; സോണ്‍ടയുടെ പ്രവർത്തനം തൃപ്തികരമല്ല

കമ്പനിയെ തള്ളിപ്പറഞ്ഞ് മേയർ; സോണ്‍ടയുടെ പ്രവർത്തനം തൃപ്തികരമല്ല

കൊച്ചി: ബ്രഹ്മപുരത്ത് ബയോ മൈനിങിനായി കരാർ എടുത്ത സോണ്‍ട കമ്പനിയെ തള്ളിപ്പറഞ്ഞ് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ. സോണ്‍ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ബ്രഹ്മപുരത്ത് പുതിയ ടെന്‍ഡര്‍ വിളിച്ചെന്നും ഹൈക്കോടതിയിൽ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് കോര്‍പ്പറേഷന്റെ വിശദീകരണം.

മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തന പരിചയമുള്ള കമ്പനിയാണ് സോൺടയെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞതിന് പിന്നാലെയായിരുന്നു സി.പി.എം മേയറായ അനിൽ കുമാർ വിരുദ്ധ നിലപാട് സ്വീകരിച്ചത്.

'ബ്രഹ്മപുരത്തെ കരാര്‍ കമ്പനി എന്തു ചിന്തിക്കുന്നു എന്നത് ഒരു വിഷയമല്ല. സംരംഭകരോട് അനുഭവപൂർവം പെരുമാറുക എന്നത് സർക്കാരിന്റെ നയമാണ്. ആ പിന്തുണ സോണ്‍ടയ്ക്കും കൊടുത്തു. സോണ്‍ട പറയുന്നത് ബില്ല് വൈകി എന്നാണ്. കരാർ വ്യവസ്ഥ പാലിക്കാത്തതിനാലാണ് തുക വീട്ടിക്കുറച്ചത്. അവര്‍ അത് മനസിലാക്കിയാല്‍ മനസിലാക്കട്ടെ.'- സോണ്ടയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടലിനെയും മേയര്‍ സ്വാഗതം ചെയ്തു. കോടതി ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ കാണുന്നത് കോര്‍പ്പറേഷന്‍ ഭരണത്തിന് നല്ലതാണ്.

2011 മുതല്‍ ബ്രഹ്മപുരത്തിന്റെ കാര്യത്തില്‍ കെടുകാര്യസ്ഥത തുടരുകയാണ്. അതിന്റെ ഫലമാണ് ഇപ്പോഴുണ്ടായ തീപിടിത്തം. അതുകൊണ്ടാണ് 2011 മുതലുള്ള എല്ലാ കാര്യവും അന്വേഷിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതെന്നും മേയര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.