മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ റിയാസ് പ്രതിപക്ഷത്തെ ആക്ഷേപിക്കണ്ട: വി.ഡി സതീശന്‍

മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ റിയാസ് പ്രതിപക്ഷത്തെ ആക്ഷേപിക്കണ്ട: വി.ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ആക്ഷേപത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന് വി.ഡി സതീശന്‍ ചോദിച്ചു.

മരുമകന്‍ എത്ര വലിയ പി.ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കര്‍ക്കൊപ്പം എത്തുന്നില്ല എന്ന ആധിയാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പരിഹസിച്ചു.

ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വ്യക്തമാക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നത്. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്.

നിസാരമായ കാരണങ്ങള്‍ പറഞ്ഞ് തുടര്‍ച്ചയായി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ നിഷേധിക്കുകയാണ്. ഇന്നും ഒരു കാരണവുമില്ലാതെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. സഭയില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരുകാര്യത്തിനും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്ഥിതിയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

നിയമസഭാ നടപടിക്രമങ്ങളെ അട്ടിമറിക്കാനും സ്പീക്കറെ പരിഹാസ പാത്രമായി മാറ്റാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഭയില്‍ ഇത് നടക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി കൊടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്പീക്കറെ നിര്‍ബന്ധിക്കുകയാണണന്നും അദേഹം കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.