തൃശൂർ: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന ആരോപണം ആവർത്തിച്ച് മുൻ എം.എൽ.എ അനിൽ അക്കര. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി അനില്‍ അക്കര സി.ബി.ഐക്ക് പരാതി നല്‍കി.
ഇടപാട് സംബന്ധിച്ച് ലൈഫ് മിഷന്‍ സി.ഇ.ഒ തദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയ കത്തുള്‍പ്പെടെയുള്ള രേഖകള്‍ സഹിതമാണ് പരാതി. എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ ഇ.ഡി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്.
ലൈഫ് മിഷന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പങ്കാളിയാണെന്ന് തെളിയിക്കുന്നതാണ് രേഖകളെന്നും ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് കടത്തിയ ഡോളര്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ ലഭിച്ച അഴിമതിപ്പണമെന്നും പരാതിയില്‍ പറയുന്നു.
വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.