തൃശൂർ: സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. സർക്കാർ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്റെ വഴിയിലൂടെയാണെന്ന്, 'ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ.? എന്ന ലേഖനത്തിലൂടെ സഭ വിമർശിക്കുന്നു.
സർവ മേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിലെ പ്രതിഷേധം ഭയന്നാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിച്ച് ലക്ഷങ്ങൾ ധൂർത്തടിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ജനങ്ങളുടെ കഷ്ടപ്പാട് മനസിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാൻ നടപടിയെടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്റെ പാരമ്പര്യം പേറുന്ന മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാൻ കഴിയാത്തതെന്തെന്നും സഭ ചോദിക്കുന്നു.
റബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബി.ജെ.പിയെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെയാണ് സർക്കാരിനെ വിമർശിച്ചുള്ള മുഖ പ്രസംഗം.