രക്തം ദാനം ചെയ്യാന്‍ വിസമ്മതിച്ചു; യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും എസ്.എഫ്.ഐ ഗുണ്ടായിസം

രക്തം ദാനം ചെയ്യാന്‍ വിസമ്മതിച്ചു; യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും എസ്.എഫ്.ഐ ഗുണ്ടായിസം

തിരുവനന്തപുരം: രക്തം ദാനം ചെയ്യാന്‍ വിസമ്മതിച്ചതിന് യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ അറബിക് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഒരു രോഗിക്ക് രക്തദാനം ചെയ്യാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങളാല്‍ രക്തം ദാനം ചെയ്യാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഇത് എസ്.എഫ്.ഐ യൂണിറ്റ് ഓഫീസിലെത്തി നേതാക്കളെ അറിയിക്കാന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിന് തയ്യാറാവാത്തതാണ് മര്‍ദ്ദനത്തിന് കാരണം. തലയിലുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

അവശനിലയിലായ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുനയവും ഭീഷണിയുമായി എസ്.എഫ്.ഐ നേതാക്കള്‍ എത്തിയതോടെ രക്ഷിതാക്കള്‍ പരാതി നല്‍കിയില്ല. മകന്റെ തുടര്‍പഠനത്തെ ബാധിക്കുമെന്ന ഭയവും ഉണ്ടായിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ബിരുദത്തിന് ഹൈദരാബാദിലാണ് പഠിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.