പഴയിടം ഇരട്ടക്കൊലക്കേസ്; പ്രതി അരുണ്‍ കുമാറിന് വധശിക്ഷ

പഴയിടം ഇരട്ടക്കൊലക്കേസ്; പ്രതി അരുണ്‍ കുമാറിന് വധശിക്ഷ

കോട്ടയം: പഴയിടം ഇരട്ടക്കൊല കേസില്‍ പ്രതി അരുണ്‍ കുമാറിന് വധശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. സംരക്ഷിക്കേണ്ട ആള്‍ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ടു ആണ് വിധി പുറപ്പെടുവിച്ചത്.

2013 ഓഗസ്റ്റ് 28ന് രാത്രിയിലാണ് പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയെയും ഭര്‍ത്താവ് ഭാസ്‌കരന്‍നായരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കമ്മയ്ക്ക് 68 ഉം ഭാസ്‌കരന്‍ നായര്‍ക്ക് 71 ഉം വയസായിരുന്നു പ്രായം. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു ഇരുവരുടെയും മരണം. കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായിരുന്ന അരുണ്‍ ശശിയാണ് കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്.

കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകള്‍ക്കും കേസ് അന്വേഷണത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനുമെല്ലാം മുന്നില്‍ നിന്നത് അരുണ്‍ ശശിയായിരുന്നു. അതിനാല്‍ അരുണിനെ ആദ്യം സംശയിച്ചിരുന്നില്ല.

പിന്നീട് മറ്റൊരു മാല മോഷണ കേസില്‍ അറസ്റ്റിലായ അരുണിനെ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു കൊലപാതകം എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

കേസിന്റെ വിചാരണ ഘട്ടത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുണ്‍ ശശിയെ മൂന്നൂവര്‍ഷത്തിനു ശേഷം ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.

കൊലപാതകത്തിനു പുറമേ അരുണിനു മേല്‍ ചുമത്തിയ മോഷണവും ഭവനഭേദനവും നിലനില്‍ക്കുമെന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ. നാസര്‍ വിധിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.