മനോഹരന്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഇല്ല: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

മനോഹരന്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഇല്ല: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

കൊച്ചി: വാഹനപരിശോധനക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഇല്ല. മനോഹരന് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചു. കസ്റ്റഡിയിലായതിന്റെ സമ്മര്‍ദ്ദം മൂലമാകാം ഹൃദയാഘാതം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്.

ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍ (52) ആണ് ഇന്നലെ അര്‍ധരാത്രി മരിച്ചത്. ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവച്ച് ശനിയാഴ്ച രാത്രി 8.45 ഓടെയാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന്‍ പൊലീസ് കൈകാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തിയില്ലെന്ന് പറഞ്ഞ് പൊലീസ് മര്‍ദ്ദിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

എസ്ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന നടത്തിയിരുന്നത്. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. മരിച്ച മനോഹരനെ മുഖത്തടിച്ച എസ്ഐ ജിമ്മി ജോസിനെ സസ്പെന്‍ഡ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.