തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ 5300 കോടി രൂപ കൂടി സർക്കാർ കടമെടുക്കുന്നു. ചിലവിനായി 5000 കോടി രൂപ കണ്ടെത്തേണ്ടതിനാലാണ്. ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയും ഇന്ന് അവസാനിക്കും.
വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് 4000 കോടികൂടി വായ്പയെടുക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ കടമെടുക്കാൻ തീരുമാനം എടുത്തത്.
മാര്‍ച്ച് കടന്ന് കൂടിയാലും പ്രതിസന്ധി തീരില്ല. അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും നല്‍കുന്നതിനും പണം കണ്ടെത്തണം. ഏപ്രില്‍ മൂന്നാം വാരം മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുകയുള്ളു. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നെങ്കിലേ പിടിച്ചു നില്‍ക്കാനാകൂ.
പത്ത് കോടിക്കു മുകളില്‍ ബില്ലുകള്‍ മാറി നല്‍കുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന വ്യവസ്ഥ വച്ചും കടുത്ത ട്രഷറി നിയന്ത്രണം നടപ്പിലാക്കിയും അത്യാവശ്യമെന്ന് ധനവകുപ്പിന് തോന്നാത്ത ചെലവുകള്‍ മാറ്റിവച്ചുമാണ് കാര്യങ്ങള്‍ ഇതുവരെ എത്തിച്ചത്.
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ട് വിഹിതത്തിന്റെ മൂന്നാം ഗഡു പൂര്‍ണമായി നല്‍കാത്തതിലും ധനവകുപ്പിനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്.