ശബരിമല തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു: ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് പരുക്ക്; ഡ്രൈവറുടെ നില ഗുരുതരം

 ശബരിമല തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു: ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് പരുക്ക്;  ഡ്രൈവറുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് പരുക്ക്. ഡ്രൈവറുടെ നില അതീവ ഗുരുതരം.

ബസില്‍ 64 മുതിര്‍ന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

അപകടത്തിന് കാരണം അമിത വേഗതയെന്നാണ് സംശയം. വേഗത്തില്‍ വന്ന ബസ് വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തല്‍. ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ പ്രാഥമിക പരിശോധനയില്‍ കഴിഞ്ഞിട്ടില്ല.

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയവരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. അപകടവിവരമറിഞ്ഞ് നാട്ടുകാരും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്കും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്കും മാറ്റി. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.