സുഡാനില്‍ ഇന്ത്യന്‍ എംബസിക്ക് നേരെ അക്രമം; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ഇടപെടല്‍ ഊര്‍ജിതമാക്കി

 സുഡാനില്‍ ഇന്ത്യന്‍ എംബസിക്ക് നേരെ അക്രമം; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ഇടപെടല്‍ ഊര്‍ജിതമാക്കി

ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

ഖാര്‍ത്തൂം: സുഡാനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ അക്രമം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് എംബസി അറിയിച്ചു.

എംബസി നില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും സുഡാനിലെ ഇന്ത്യന്‍ എംബസി ഫേസ്ബുക്കിലൂടെ അറിയിച്ചു. അക്രമത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.

അതിനിടെ സുഡാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ സൗദി അറേബ്യ അടക്കമുള്ള അറബ് ഭരണകൂടങ്ങളുമായി സംസാരിച്ചു. സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ഇന്ത്യക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഇടപെടല്‍.

സുഡാന്‍ ഉള്‍പ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര നീക്കം. അമേരിക്കയിലെയും ബ്രിട്ടണിലെയും സ്ഥാനപതിമാര്‍ ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകളുമായി ആശയ വിനിമയം നടത്തി. സൗദി അറേബ്യ, യുഎഇ, യുഎസ്, യുകെ, എന്നീ രാജ്യങ്ങളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാനാണ് നീക്കം.

സുഡാനിലെ പ്രവാസികളുടെ തിരിച്ചുവരവ് അടക്കം ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഏറ്റുമുട്ടലുകളില്‍ ഇതുവരെ 270 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. 2600 ലധികം പേര്‍ക്ക് പരിക്കേറ്റു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.