ഖാർത്തൂം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ച് സൈന്യം. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. സൈന്യവുമായി ഏറ്റുമുട്ടുന്ന അര്‍ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് നേരത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സൈന്യം തീരുമാനം അറിയിച്ചിരുന്നില്ല.
വെടിനിര്‍ത്തലിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ആര്‍എസ്എഫിനോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തരയുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ സുഡാനില്‍ ജനജീവിതം ദുരിതത്തിലാണ്. തലസ്ഥാനമായ ഖാർത്തൂമില്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമാണ്. സംഘര്‍ഷത്തില്‍ 413 പേര് കൊല്ലപ്പെട്ടതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ 3500ലേറെ പേർക്ക് പരിക്കേറ്റു.
ഏറ്റുമുട്ടൽ ആരംഭിച്ചതിന് ശേഷം ആദ്യമായി സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ ജനങ്ങളെ അഭിസംബോധന ചെയ്തു. ജനാധിപത്യ ഭരണം പുനസ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മാനുഷിക സാഹചര്യം വളരെ മോശമാണ്. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു. മരുന്നിനും ഭക്ഷണ സാധനങ്ങൾക്കും ക്ഷാമമുണ്ട്. പോരാട്ടം കാരണം 13 ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടു.