'സെറ്റിലെ രാസലഹരിയെപ്പറ്റി അറിയില്ല'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ഫെഫ്ക്

'സെറ്റിലെ രാസലഹരിയെപ്പറ്റി അറിയില്ല'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ഫെഫ്ക്

കൊച്ചി: സിനിമാ മേഖലയിലെ മയക്കു മരുന്ന് ഉപയോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ഫെഫ്ക്. സിനിമാ ലൊക്കേഷനുകളിലെ രാസലഹരി ഉപയോഗത്തെപ്പറ്റി അറിയില്ല. വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിച്ചത് തങ്ങളുടെ അറിവോടെയല്ലെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനം വിളിച്ചത് രണ്ടു യുവനടന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ച് പറയാനാണ്. യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്നും ഫെഫ്ക ഭാരവാഹികള്‍ ആരോപിച്ചു. സിനിമാ സെറ്റില്‍ രാസലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക സര്‍ക്കാരിന് നല്‍കുന്നതില്‍ ഫെഫ്കയ്ക്ക് എതിര്‍പ്പുണ്ടെന്നാണ് സൂചന.

വ്യക്തമായ തെളിവില്ലാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കെതിരെ പരാതി നല്‍കാനാകുമോയെന്നും ഫെഫ്ക ചോദിച്ചു.
അതേസമയം സിനിമാ സെറ്റിലെ രാസലഹരി ഉപയോഗത്തില്‍ ഉറച്ച് താരസംഘടനയായ അമ്മ രംഗത്തു വന്നു. രാസലഹരി പരസ്യമായ രഹസ്യമാണ്. രാസ ലഹരിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. ലഹരി ഉപയോഗം നിര്‍മ്മാതാക്കള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന പരാതിയാണ്. വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞത് അവരുടെ ആശങ്കയാണെന്നും അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചു.

ഇന്നലെ കൊച്ചിയിലാണ് അമ്മയുടെയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും യോഗം ചേര്‍ന്നത്. യോഗത്തില്‍ നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷെയ്ന്‍ നിഗത്തേയും സിനിമകളില്‍ സഹകരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ഇക്കാര്യം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസ സമ്മേളനത്തിലാണ് സിനിമാ സെറ്റില്‍ ലഹരി ഉപയോഗം കൂടിയതായും നിരവധി പേര്‍ സെറ്റില്‍ ലഹരി ഉപയോഗിച്ച് എത്താറുണ്ടെന്നും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.