ആളെ പറയില്ല തൊട്ടുകാണിക്കാം
നാമൊക്കെ വായിച്ചിട്ടുള്ള അല്ലെങ്കിൽ കേട്ടിട്ടുള്ള ചില കഥകൾ അല്ലെങ്കിൽ സംഭവങ്ങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ആദ്യം കഥയിലേക്ക് കടക്കാം, തുടർന്ന് സംഭവത്തിലേക്കും വരാം.ഒരു ചായക്കടക്കാരൻ ലോട്ടറി, കച്ചവടക്കാരന്റെ നിർബന്ദ്ധത്തിനു വഴങ്ങി ഒരു ലോട്ടറിയെടുത്തു , എന്നിട്ടദ്ദേഹം വി. ഗീർവർഗീസിന്റെ രൂപത്തിന്റെ മുന്നിൽ കൊണ്ടുചെന്ന് ഈ ലോട്ടറി കാണിച്ചുകൊണ്ടിപ്രകാരം പ്രാർത്ഥിച്ചു : എനിക്ക് ഒന്നാം സമ്മാനം കിട്ടുകയാണെങ്കിൽ പുണ്യാളന്റെ കയ്യിലിരിക്കുന്ന ഈ കുന്തം മാറ്റി സ്വർണ്ണം കൊണ്ടുള്ള ഒരു കുന്തം വാങ്ങിത്തരാം. എന്തായാലും ഇദ്ദേഹത്തിന് ഒന്നാം സമ്മാനം കിട്ടി. ഉടൻതന്നെ ഇദ്ദേഹം പുണ്യാളന്റെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു: അല്ല...പുണ്യാളച്ചന് ഈപാമ്പിനെ കൊന്നാൽ പോരെ , അതിനു ഈ കുന്തം മതിയല്ലേ ?
ഇനി അനുഭവത്തിലേക്ക് വരാം. ഒരിക്കൽ ഒരു കോളേജ് പ്രൊഫസർ ഞങ്ങൾ തമ്മിൽ നല്ല കൂട്ട്, എന്നോട് മൂന്ന് നിയോഗങ്ങൾ പറഞ്ഞു. ഒന്ന് മുടങ്ങി കിടക്കുന്ന ശമ്പളം കിട്ടണം. രണ്ടു, ഒരു കാർ വാങ്ങണം, മൂന്ന്, ദശാംശം കൊടുക്കാനും പള്ളിയിൽ പോകാനും അനുവദിക്കുന്ന ഒരു ഭർത്താവിനെ ജീവിത പങ്കാളിയായി ലഭിക്കണം. അതുവരെ സ്‌കൂട്ടിയിൽ പോയ്കൊണ്ടിരുന്നു. കാർ വാങ്ങിയപ്പോൾ ആ സ്‌കൂട്ടി എനിക്ക് വിലയ്ക്കു തരാമോയെന്നു ഞാൻ ചോദിച്ചു. എന്നോടിപ്രകാരം പറഞ്ഞു : ബ്രദറിന് എന്റെ പഴയ വണ്ടിയല്ല ഞാൻ തരുന്നത്, പുതിയ ഒരു വണ്ടി വാങ്ങിത്തരാം, സൗജന്യമായി. എന്തായാലും പ്രാർത്ഥിച്ച രണ്ടു കാര്യവും സാധിച്ചല്ലോ . ഇനി വിവാഹം നടക്കാൻകൂടി പ്രാർത്ഥിക്ക് , അങ്ങനെ വിവാഹവും നടന്നു.
എന്റെ ജീവിതത്തിൽ ഒരു വ്യക്തിക്കുവേണ്ടി മാത്രം ഒരിക്കലും മുടക്കം വരുത്താതെ ഒരു വർഷത്തോളം ജപമാല ചൊല്ലി പ്രാർത്ഥിച്ചു , നിയോഗങ്ങൾ സാധിച്ചു പിന്നീട് ഞങ്ങൾ തമ്മിലുള്ള സംസാരത്തിൽ എത്രക്കൊരു കാര്യം മനസ്സിലായി, വെട്ടിത്തുറന്നു പറഞ്ഞില്ലെങ്കിലും ചായക്കടക്കാരൻ ഗീർവർഗീസ് പുണ്യാളനോട് പറഞ്ഞതുപോലെ : അല്ലെ ...ബ്രദർ ഇതുവരെയും നടന്നല്ലേ യാത്ര ചെയ്തത് , ഇനിയും അങ്ങനെയങ്ങു പോയാൽ മതി.
ഇവിടെ കഥയിലെ ഗീർവർഗീസ് കുന്തം ആവശ്യപ്പെട്ടില്ല. ഞാൻ സ്കൂട്ടിയും ആവശ്യപ്പെട്ടില്ല, രണ്ടും ഇങ്ങോട്ടുവന്ന ഓഫറാണ്. ഇവിടെ ഞാനിതു സൂചിപ്പിക്കാൻ കാരണം എനിക്കീ ഓഫർ വന്നപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു " ആന കൊടുത്താലും ആശ കൊടുക്കരുതേ " ഉടൻ മറുപടി: ഞാൻ വാക്കു പറഞ്ഞതും സ്കൂട്ടി വാങ്ങി കൊടുക്കുന്നതും ഈശോക്കാ… എനിക്കേറെ സന്തോഷം.
ഇത് സൂചിപ്പിക്കാൻ കാരണം നിരാശയായി മാത്രം കാണരുത്, ഞാനിതു മറന്നുകളഞ്ഞു, പക്ഷെ ചിലരുമായി സംസാരിച്ചപ്പോൾ ഇതിനു സമാനമായി നേർച്ചകൾ നേർന്നിട്ടു നിറവേറ്റാതിരിക്കുന്നവരെയും കാണാൻ സാധിച്ചിട്ടുണ്ട്.
നേർച്ചകളൊക്കെ നമുക്ക് ഉത്തരിപ്പുകടമായി കിടക്കും, നിങ്ങൾ പറയുന്ന ഓരോ വ്യർത്ഥ വാക്കിനും വിധി ദിവസത്തിൽ കണക്കു കൊടുക്കേണ്ടിവരുമെന്ന വചനം നമുക്കോർക്കാം .
(തങ്കച്ചൻ തുണ്ടിയിൽ)