പാര്‍ലമെന്റ് മന്ദിരമോ ശവപ്പെട്ടിയോ? പരിഹാസവുമായി ആര്‍ജെഡി

പാര്‍ലമെന്റ് മന്ദിരമോ ശവപ്പെട്ടിയോ? പരിഹാസവുമായി ആര്‍ജെഡി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്ത് ആര്‍ജെഡി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് പരിഹാസ ട്വീറ്റുമായി ആര്‍ജെഡി രംഗത്തെത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തോടൊപ്പം ശവപ്പെട്ടിയുടെ ചിത്രവും ഉള്‍പ്പെടെയാണ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ആര്‍ജെഡി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. പുതിയ മന്ദിരത്തിനു പുറത്ത് നടന്ന പുജ, ഹോമ ചടങ്ങുകളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും പൂജാ ചടങ്ങുകളില്‍ സംബന്ധിച്ചു. ഇതിനുശേഷം ഇന്നലെ തലസ്ഥാനത്തെത്തിച്ച ചെങ്കോലില്‍ പ്രധാനമന്ത്രി നമസ്‌കരിച്ചു. തിരുവാവടുതുറൈ പുരോഹിതര്‍ ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി. ചെങ്കോല്‍ പ്രാര്‍ത്ഥനാപൂര്‍വം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചു.

ലോക്‌സഭ ഹാളില്‍ പ്രധാനമന്ത്രി നിലവിളക്കു തെളിയിച്ചു. തുടര്‍ന്ന് നരേന്ദ്ര മോഡി ശിലാഫലകം ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി ഷാള്‍ അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനു ശേഷം സര്‍വമത പ്രാര്‍ത്ഥന നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.