'ഞായറാഴ്ചകളിലെ ആ വായനാ അനുഭവം ഇനി ഇല്ല'; സണ്‍ഡേ ശാലോം പ്രിന്റ് എഡിഷന്‍ നിര്‍ത്തുന്നു

'ഞായറാഴ്ചകളിലെ ആ വായനാ അനുഭവം ഇനി ഇല്ല'; സണ്‍ഡേ ശാലോം പ്രിന്റ് എഡിഷന്‍ നിര്‍ത്തുന്നു

കൊച്ചി: സണ്‍ഡേ ശാലോം പത്രത്തിന്റെ പ്രിന്റ് എഡിഷന്‍ നിര്‍ത്തുന്നു. ഞായറാഴ്ച ഇറങ്ങുന്നത് പത്രത്തിന്റെ അവസാന ലക്കമാണ്. ഇതോടെ 27 വര്‍ഷത്തെ സഭാസേവനം പൂര്‍ത്തിയാക്കി സണ്‍ഡേ ശാലോം പ്രസിദ്ധീകരണ ലോകത്ത് നിന്നും വിട പറയുകയാണ്. 'ദൈവം മതി' എന്ന് പറയുമ്പോള്‍ നമ്മളും അത് മതിയാക്കണം. അതുകൊണ്ടാണ് നിര്‍ത്തുന്നത് എന്നാണ് പത്രത്തിന്റെ ഉടമ ബെന്നി പുന്നത്തറ പറഞ്ഞത്.

കാല്‍നൂറ്റാണ്ടിന് മുമ്പ് കേരള സഭയുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ബെന്നി പുന്നത്തറയുടെ നേതൃത്വത്തില്‍ സണ്‍ഡേ ശാലോം പത്രം ആരംഭിച്ചത്.
കത്തോലിക്ക സഭയിലെ എല്ലാ റീത്തുകളെയും, മറ്റ് അപ്പസ്തോലിക സഭകളെയും ചേര്‍ത്തുനിര്‍ത്തിയാണ് സണ്‍ഡേ ശാലോം പ്രസിദ്ധീകരണം ആരംഭിച്ചത്. അന്ന് ഡിജിറ്റല്‍ മീഡിയ ഇല്ലാതിരുന്നതിനാല്‍ സഭയ്ക്ക് ഈ പത്രം ഏറെ അനുഗ്രഹകരമായിരുന്നു.

മാത്രമല്ല സഭയുടെ ശബ്ദമായി നിലകൊള്ളാനും വിവിധ സഭാ സമൂഹങ്ങളിലെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും എല്ലാവരിലേക്കും എത്തിക്കുവാനും സണ്‍ഡേ ശാലോം പത്രത്തിന് കഴിഞ്ഞിരുന്നു. വിശ്വാസത്തെ അപകടപ്പെടുത്തുന്ന പ്രവണതകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി മുന്നറിയിപ്പുകള്‍ നല്‍കാനും സഭയുടെ ജീര്‍ണതകളെ വിവേക പൂര്‍വം തുറന്ന് കാട്ടാനും സണ്‍ഡേ ശാലോം മടിച്ചിരുന്നില്ല എന്നും ബെന്നി പുന്നത്തറ പറയുന്നു.
ഒരു കമ്പ്യൂട്ടറോ, പത്രപ്രവര്‍ത്തകനോ പോലുമില്ലാതെ ഒറ്റയ്ക്കിരുന്ന് സണ്‍ഡേ ശാലോമിന്റെ പൈലറ്റ് ഇഷ്യു തയാറാക്കിയത് പ്രാര്‍ത്ഥനയിലൂടെ ദൈവം നല്‍കിയ ഒരു പ്രചോദനത്തിന്റെ പിന്‍ബലത്തില്‍ മാത്രമായിരുന്നുവെന്ന് അദേഹം ഓര്‍ക്കുന്നു. 27 വര്‍ഷത്തിന് ശേഷം പ്രാര്‍ത്ഥനയിലൂടെ ദൈവം നല്‍കിയ മറ്റൊരു പ്രചോദനത്തെ പിന്‍തുടര്‍ന്നുകൊണ്ട് സണ്‍ഡേ ശാലോം നിര്‍ത്തുകയാണെന്ന് ബെന്നി പറയുന്നു.
ഇന്ന് എല്ലാ രൂപതകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരുടെ വിശേഷങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കുവാന്‍ അവരവരുടേതായ യൂ ട്യൂബ് ചാനലുകളും ഇതര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉള്ളപ്പോള്‍ സണ്‍ഡേ ശാലോം എന്ന അച്ചടി മാധ്യമത്തിന് പ്രസക്തി നഷ്ടപ്പെട്ടു. സോഷ്യല്‍ മീഡിയ സജീവമായ ഈ കാലത്ത്, ഒരു ആഴ്ച പത്രത്തിലൂടെ വരുന്ന വാര്‍ത്തകള്‍ രണ്ടാഴ്ച കൊണ്ട് പുതുമ നഷ്ടപ്പെട്ട് പ്രസക്തിയില്ലാത്തതായിത്തീരും. ഈ ചിന്തകളാണ് ദൈവഹിതം തേടുവാന്‍ ഞങ്ങള്‍ക്ക് പ്രേരകമായിത്തീര്‍ന്നത് എന്ന് ബെന്നി പറയുന്നു.

ശാലോം ന്യൂസ് എന്ന ബാനറില്‍ ശാലോം വേള്‍ഡ് ടിവിയുടെയും ശാലോം ടിവിയുടെയും സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും സമീപ ഭാവിയില്‍ തന്നെ ജണങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും എന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.